തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് കിട്ടിയ പത്മവിഭൂഷൻ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം. പാർട്ടി നിലപാട് അനുസരിച്ച് കുടുംബം തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
അതേസമയം പാർട്ടി പറയുന്നത് അംഗീകരിക്കുമെന്നാണ് വി.എസിന്‍റെ കുടുംബം ആവർത്തിക്കുന്നത്. പുരസ്കാരം വി.എസിന്‍റെ പൊതുജീവിതത്തോടുള്ള ആദരവായി കാണുന്നുവെന്ന് മകൻ അരുൺ കുമാർ പറഞ്ഞിരുന്നു.
ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹമാണ് ഏറ്റവും വലിയ കരുത്ത്. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി.എസ് മുറുകെ പിടിച്ച ആ മൂല്യങ്ങൾക്കും പാർട്ടി തീരുമാനത്തിനും ഒപ്പമാണ് കുടുംബം. ഏതൊരു പുരസ്കാരത്തേക്കാളും വലുത് വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും അരുൺ പറഞ്ഞിരുന്നു.
രാഷ്ട്രീയ നേതാക്കൾ പത്മ പുരസ്കാരങ്ങൾ സ്വീകരിക്കേണ്ടതില്ലെന്നത് സിപിഎമ്മിന്‍റെ പ്രഖ്യാപിത നയമാണ്. വി.എസിന് മുൻപ് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതി ബസു, ഹർകിഷൻ സിംഗ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ പുരസ്കാരങ്ങൾ നിരസിച്ചിരുന്നു.